കടന്നുപോയ ജീവിതകാലങ്ങളെ സ്വയം അകന്നു നിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌ക്കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാവുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍ സിനിമയുണ്ട്, ജീവിതമുണ്ട്, ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമുണ്ട്. മുകേഷ് കഥകള്‍ വീണ്ടും എന്ന പേരില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തെക്കുറിച്ച് മുകേഷ് എഴുതുന്നു..
മുപ്പത്തിമൂന്ന് കൊല്ലമായി സിനിമയില്‍ അഭിനയരംഗത്ത് നിലനില്‍ക്കുന്ന ഒരാളാണ് ഞാന്‍. ഈ കാലയലളവിനിടയില്‍ സിനിമകളോടൊപ്പം തന്നെ പല സ്ഥലങ്ങളിലായി നിരവധി സ്റ്റേജ് ഷോകളും മോഹന്‍ലാലുമായിച്ചേര്‍ന്ന് ഛായാമുഖി എന്ന നാടകവും, ടി.വി. ഷോകളിലെ എക്കാലത്തെയും വിജയങ്ങളായ കോടീശ്വരന്റെയും ഡീല്‍ ഓര്‍ നോ ഡീലിന്റെയും ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ബഡായി ബംഗ്ലാവിലെ അവതാരകനായും ഇങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിച്ചു. ധാരാലം പേര്‍ ഇതുകാണ്ട് എന്നെ അനുമോദിക്കുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അനുമോദനങ്ങളും പ്രശംസകളുമാണ് ‘മുകേഷ് കഥകള്‍’ എന്ന പുസ്തകം എനിക്ക് നേടി തന്നത്. ജീവിതത്തിലെനിക്ക് കിട്ടിയ ഒരു ബോണസ്സായി ഞാനിതിനെ കരുതുന്നു.
മുകേഷ് കഥകള്‍ വായിച്ച ഒരു വ്യക്തി എന്നെ നേരില്‍ കണ്ടപ്പോള്‍ വന്ന് പറയുകയും മുകേഷ് കഥകള്‍ ഞാന്‍ താരതമ്യം ചെയ്യുന്നത് ഡോ. വി.പി.ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം എന്ന പുസ്തകത്തോടാണ് എന്നും കൂട്ടിച്ചേര്‍ത്തു. ഞാനാകെ അമ്പരന്നു. ആര്‍ദ്രമായ ഭാഷയില്‍ രോഗികളുടെ കഥകള്‍ പറയുന്ന, വായനക്കാരെ കണ്ണീരണിയിക്കുന്ന ഒരു ഡോക്ടറുടെ പുസ്തകവും മുകേഷ് കഥകളും തമ്മില്‍ എന്തു ബന്ധം? ഉത്തരവും അയാള്‍ തന്നെ തന്നു. ‘ ഹൃദയമുള്ള ഒരാള്‍ക്ക് ഒറ്റയിരുപ്പില്‍ വായിക്കാന്‍ പറ്റാത്ത ഒരു പുസ്തകമാണ് ജീവിതമെന്ന അത്ഭുതം. എന്നാല്‍ മുകേഷ് കഥകള്‍ ഒറ്റയിരുപ്പിലെ വായിക്കാന്‍ പറ്റൂ. അത്രയ്ക്ക് തമാശകഥകളാണ്.
എഴുത്ത് സ്വപനത്തില്‍ പോലുമില്ലാതിരുന്ന ഞാന്‍ എത്തിച്ചേര്‍ന്ന വഴികളോര്‍ത്ത് എനിക്ക് തന്നെ അതിശയം തോന്നി. പഴയ കഥകള്‍ ഓര്‍ത്തെടുക്കാനും പകര്‍ത്താനും എനിക്ക് പ്രചോദനവും ഊര്‍ജ്ജവും നല്കുന്നത് അത്തരം അനുഭവങ്ങളാണ്. പുതിയ മുകേഷ് കഥകളും നിങ്ങളെ ആകര്‍ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്.