തീക്ഷ്ണമായ ഊർജ്ജ പ്രസാരം കവിതയ്ക്കു നൽകിയ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകൾ , അമാവാസി , ഗസൽ , മാനസാന്തരം , ഡ്രാക്കുള , പ്രതിനായകൻ എന്നീ ആറു പുസ്തകങ്ങളിലായി വന്ന 79 കവിതകളുടെ സമാഹരണമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ .പറയത്തക്ക എഴുത്ത് പാരമ്പര്യമൊന്നും എടുത്തു പറയാനില്ലാത്ത ബാലചന്ദ്രൻ ചുള്ളിക്കാട് ആത്മരക്ഷാർത്ഥമാണ് കവിയായി മാറിയതെന്ന് ആമുഖത്തിൽ പറയുന്നു. രതിയും മൃതിയുമാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ. പ്രണയത്തിന്റെയും മരണത്തിന്റെയും സകല രൂപങ്ങളുമുണ്ട് കവിയുടെ ഓരോ വരികളിലും
സ്വന്തം കുരുതിയിലേക്ക് പോകുന്നൊരീ –
ക്കൊമ്പു ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
ത്തെന്താഭിചാരം ? പ്രണയമോ പാപമോ ?
ബാലചന്ദ്രന്റെ കാവ്യപ്രതിഭയെ നിർവചിക്കുന്ന സ്വഭാവങ്ങളിലൊന്നാണ് അതിൽ അതിഭാവുകത്വം കലരുന്ന നാടകീയത. ഒരു വലിയ വിഭാഗം സഹൃദയരെ കവിതയിലേക്കാകർഷിച്ചു നിർത്തുന്നതും കവിതയിലെ ആ നാടകീയത തന്നെയെന്ന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തകത്തെ ആധാരമാക്കി കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു.
ചൂടാതെ പോയ് നീ നിനക്കായ് ഞാൻ ചോര
ചാറിച്ചുവപ്പിച്ചൊരെൻ പനിനീർപൂവുകൾ
കാണാതെ പോയ് നീ നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്ന് തൊടാതെ പോയീ വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമീ തന്ത്രികൾ …
കവിതയുടെ ആത്മീയത സാക്ഷാത്കരിക്കപ്പെടുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളിൽ.’ഗസൽ ‘ പോലൊരു രചനയിൽ കവിയുടെ പ്രിയപ്രമേയങ്ങളെല്ലാം ഒരു കൊളാഷിലെന്ന പോലെ അന്വയിക്കപ്പെടുന്നു. കവിതയുടെ ആധുനിക – ഉത്തരാധുനിക വിഭജനങ്ങൾ അസാധുവാക്കി കവിതയുടെ പരാമസ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തത്തിലൂടെ.
ഡിസംബർ 2010 ലാണ് ഡി സി ബുക്സ് ആദ്യമായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഡി സി ബുക്സിന്റെ എല്ലാ ഷോറൂമുകളിലും പുസ്തകം ലഭ്യമാണ്.