Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഉറൂബ് ഓര്‍മയായിട്ട് 41 വര്‍ഷം

$
0
0
Uroob
Uroob
Uroob

സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണങ്ങള്‍ രചനകളാക്കിയ എഴുത്തുകാരന്‍ ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന  ഉറൂബ് (1915 ജൂണ്‍ 8- 1979 ജൂലൈ 10) ഓര്‍മയായിട്ട് ഇന്ന് 41 വര്‍ഷം. മലയാള സാഹിത്യലോകത്ത് ഇന്നും പുതുമ ചോരാതെ നില്‍ക്കുന്നവയാണ് ഉറൂബിന്റെ കൃതികള്‍. ഉറൂബ് എന്ന സാഹിത്യകാരന്‍ മലയാളത്തിന് സമ്മാനിച്ച എല്ലാ കൃതികളും ഇന്നും മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി നിലകൊള്ളുന്നു.

ഓരോ കൃതിക്കും വ്യത്യസ്തമായ ജീവിത പശ്ഛാത്തലമൊരുക്കിയ ഉറൂബ് നൂതനമായ ജീവിത ദര്‍ശനങ്ങളിലേക്ക് വഴിതുറക്കുകയായിരുന്നു തന്റെ ഓരോ രചനകളിലൂടെയും.

കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവായിരുന്നു അദ്ദേഹം.

പ്രകൃതിസ്‌നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന്‍ എന്ന പി.സി. കുട്ടികൃഷ്ണന്‍ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദന്‍ നായരുമായി സൗഹൃദത്തിലായി.

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. 1934ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. ഈ കാലയളവില്‍ തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പഠിച്ച അദ്ദേഹം പിന്നീട് നീലഗിരിയിലെ ഒരു തേയിലത്തോട്ടത്തിലും കോഴിക്കോട്ടെ ഒരു ബനിയന്‍ കമ്പനിയിലും രണ്ടുവര്‍ഷം വീതം ക്ലാര്‍ക്കായി ജോലി നോക്കി.

1948ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. കോഴിക്കോട് കെ.ആര്‍. ബ്രദേഴ്‌സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കോട് ആകാശവാണി എന്നിവയായിരുന്നു അദ്ദേഹം പില്‍ക്കാലത്ത് ജോലി ചെയ്ത സ്ഥലങ്ങള്‍. 1975ല്‍ ആകാശവാണിയില്‍ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1976ലാണ് അദ്ദേഹം മനോരമ പത്രാധിപത്യം ഏറ്റെടുത്തത്. ആ സ്ഥാനത്തിരിക്കേ അദ്ദേഹം 1979 ജൂലൈ 10ന് കോട്ടയത്തു വച്ച് അന്തരിച്ചു.

യൗവനം നശിക്കാത്തവന്‍ എന്നര്‍ത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952ല്‍ ആകാശവാണിയില്‍ ജോലിനോക്കവേ സഹപ്രവര്‍ത്തകനും സംഗീതസംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് ഉറൂബ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരില്‍ എഴുതാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുവാദം നേടണം എന്ന സര്‍ക്കാര്‍ ഉത്തരവാണ് തൂലികാനാമം സ്വീകരിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്.

‘നീര്‍ച്ചാലുകള്‍’ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചു. ‘തീ കൊണ്ടു കളിക്കരുത്’, ‘മണ്ണും പെണ്ണും’, ‘മിസ് ചിന്നുവും ലേഡി ജാനുവും’ (നാടകങ്ങള്‍), ‘നിഴലാട്ടം’, ‘മാമൂലിന്റെ മാറ്റൊലി’ (കവിതകള്‍), ‘ഉറൂബിന്റെ ശനിയാഴ്ചകള്‍’ (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി.

1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രാഷ്ടീയസാമൂഹികകുടുംബബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍, മലബാറിലെ കേന്ദ്രമാക്കി അനേകം വ്യക്തിജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളില്‍ പ്രമേയമാക്കിയത്. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബാണ്. രാരിച്ചന്‍ എന്ന പൗരന്‍ (1956), നായര് പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു.

 


Viewing all articles
Browse latest Browse all 3641

Trending Articles