

KATHA ITHUVARE
By : BABU PAUL D
ജൂനിയർ എൻജിനീയറായി ഗവൺമെന്റ് സർവ്വീസിൽ പ്രവേശിച്ച് പിന്നീട് സിവിൽ സർവ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയിൽ വരെ എത്തിയ ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് അദ്ദേഹത്തിന്റെ ‘കഥ ഇതുവരെ ‘എന്ന ഓർമപുസ്തകം . ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 10 -ാം പതിപ്പൻ ഇപ്പോൾ വിപണിയിലുള്ളത്.
ഇടുക്കി പദ്ധതിപ്രദേശത്തെ ഗിരിപർവവും വല്ലാർപാടം പദ്ധതിക്ക് ഹരിശ്രീകുറിച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ചെയർമാൻ പർവവും വാസ്തുവിദ്യാഗുരുകുലത്തിനും എഴുത്തച്ഛൻ പുരസ്‌കാരത്തിനും തുടക്കമായ സാംസ്‌കാരിക വകുപ്പിലെ സെക്രട്ടറി പർവവും വിവിധ ജില്ലകളിലെ ഭരണപർവങ്ങളുമടങ്ങുന്ന ഉജ്ജ്വലമായ ഉദ്യോഗപർവത്തിന്റെ വാങ്മയചിത്രം. 1962 മുതൽ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹിക–രാഷ്ട്രീയ ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓർമ്മക്കുറിപ്പുകളിൽ തെളിയുന്നു. പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളുംസംഭവങ്ങളും അണിനിരക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച സർവ്വീസ് സ്റ്റോറിയാണ് കഥ ഇതുവരെ.
പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
“പ്രധാനപ്പെട്ട ചില സംഭവങ്ങളെ പരാമര്‍ശിക്കുമ്പോള്‍ അതില്‍ താനും പങ്കാളിയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറയാനുണ്ടാകും. ഉദാഹരണത്തിന് വല്ലാര്‍പാടം പദ്ധതി, അത് എന്റെ ആശയമാണ്. പിന്നീട് കല്ലിട്ടത് ടി.ആര്‍ ബാലുവായിരിക്കും. അതുകൊണ്ട് അത് എന്റെ ആശയമല്ലാതായി മാറുന്നില്ലല്ലോ. ഞാനതിനെക്കുറിച്ചെഴുതുമ്പോള്‍ എന്റെ ആശയം എന്ന നിലയ്ക്കു തന്നെയാണ് എഴുതുക. അത് പൊങ്ങച്ചം പറച്ചിലല്ല. എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങുന്നത് ഞാന്‍ സാംസ്‌കാരികവകുപ്പ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. അതിന്റെ തുടര്‍ച്ചയായി സ്വാതി പുരസ്‌കാരം വന്നു. ജെ.സി ഡാനിയേല്‍ പുരസ്‌കാരം വന്നു. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ താത്പര്യത്തിലേക്കും പ്രായോഗികതയിലേക്കും എന്നെ സജ്ജമാക്കിയത് പി.ടി തോമസ് എം.എല്‍.എയാണ്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കാളിദാസപുരസ്‌കാരം കൊടുക്കുന്നതു പോലെ നമുക്കും എന്തെങ്കിലും വേണ്ടേ ചേട്ടാ എന്ന് തോമസ് ചോദിച്ചതില്‍നിന്നാണ് എഴുത്തച്ഛന്‍ പുരസ്‌കാരം എന്ന ആശയം എനിക്കുണ്ടാവുന്നത്. സര്‍വ്വീസ് സ്റ്റോറിയില്‍ ഇതൊക്കെ പൊങ്ങച്ചമായിപ്പോകുമോ എന്ന് സംശയിച്ച് ഞാന്‍ എഴുതാതെ മാറ്റിവെക്കേണ്ട കാര്യമില്ലല്ലോ.
ബ്യൂറോക്രാറ്റുകളുടെ അനുഭവവിവരണങ്ങള്‍ ഒരുഘട്ടം കഴിഞ്ഞാല്‍ പൊതുജനത്തിന് വേണ്ടാതാവും. എന്റെ സര്‍വ്വീസ് സ്റ്റോറി ഒരു ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞാല്‍പ്പിന്നെ വായിക്കാന്‍ താത്പര്യമുള്ളവര്‍ ഉണ്ടാവണമെന്നില്ല. പക്ഷെ, ഞാന്‍ തന്നെ എഴുതിയ വേദശബ്ദരത്‌നാകരം അന്നും വായിക്കാന്‍ ആള്‍ക്കാരുണ്ടാകും. അഞ്ഞൂറു വര്‍ഷം കഴിഞ്ഞ് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെക്കുറിച്ചു പഠിക്കുന്ന ഒരാളുടെ ലിസ്റ്റില്‍ ഇന്നീ കൊട്ടിഘോഷിക്കപ്പെടുന്ന ആരുടെയും പേര് ഉണ്ടായിരിക്കില്ല. കുമാരനാശാന്‍, വൈക്കം മുഹമ്മദ് ബഷീര്‍, സാഹിത്യചരിത്രമെഴുതിയ ഉള്ളൂര്‍( കവിതയെഴുതിയ ഉള്ളൂരല്ല), കമ്പാരിറ്റീവ് ലിറ്ററേച്ചറിന്റെ കാര്യത്തില്‍ ഡോ കെ.എം.ജോര്‍ജ്- ഇത്രയൊക്കെയേ ബാക്കിയുണ്ടാവൂ.”
പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
(2007 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍ ഇ.വാസു ഡോ.ഡി.ബാബുപോളുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)