നാടോടിപ്പാതകള്‍ മാഞ്ഞു, നാട്ടുവെളിച്ചവും പൊലിഞ്ഞു. കുട്ടിക്കാലത്തെ അറിവുകളേയും ഓര്‍മ്മകളേയും ബോധത്തെയും രൂപപ്പെടുത്തിയ അറുപതുകളുടെ അറിവുകളും അസ്തമിച്ചു. ഗോകര്‍ണ്ണത്തുനിന്നാല്‍ കന്യാമുനമ്പോളവും കാണാമായിരുന്ന പഴയ കേരളഖണ്ഡവും മാറിമറിഞ്ഞു. പുതിയ നാഗരിക വേഗങ്ങളിലേക്കുള്ള പ്രകാശവേഗസഞ്ചാരങ്ങളില്‍ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധത്തില്‍ കേരളീയതയുടെ കുറെയേറെ ഗൃഹാതുരചിഹ്നങ്ങള്‍ മാത്രം അകലെയകലെയായി,അവ്യക്തമായി കാണുന്നുണ്ട്.
കേരളത്തിലെ എല്ലാഗ്രാമങ്ങളെയും പൊതുവായി ബന്ധിപ്പിച്ചിരുന്ന ചില നാടോടിവിനിമയങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു. സൈക്കിള്‍യജ്ഞം, തെരുവുസര്‍ക്കസ്, വഴിവാണിഭങ്ങള്‍, ഇന്ദ്രജാല-മഹേന്ദ്രജാലപ്രകടനങ്ങള്‍,നാടകം, കഥാപ്രസംഗം, നാട്ടുത്സവങ്ങള്‍, ഗ്രാമച്ചന്തകള്‍, നേര്‍ച്ചസദ്യകള്‍, പെരുന്നാളുകള്‍ എന്നിങ്ങനെ ഗ്രാമജീവിതങ്ങളെ ഒന്നാക്കിത്തീര്‍ക്കുന്ന സാമൂഹിക-സാംസ്‌കാരികാനുഭവങ്ങള്‍ ഓർത്തു വയ്ക്കുകയാണ് ‘വരുവിന്‍ കാണുവിന്‍ ‘ എന്ന കൃതിയില്‍ ശ്രീ ആലങ്കോട് ലീലാകൃഷ്ണന്‍. നഷ്ടകാലത്തിന്റെ ഹൃദയരേഖ എന്നുകരുതാവുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരുകാലഘട്ടത്തെ പുനര്‍നിര്‍മ്മിക്കുന്നു.
‘സൈക്കിള്‍യജ്ഞക്കാരുടെ ദൈവം, തെരുവുസര്‍ക്കസ്സുകാരുടെ ജീവിതം, നാടിന്റെ അകമുണര്‍ത്തിയനാടകകാലം, അരങ്ങിലെ അനാഥസങ്കടങ്ങള്‍, കഥാപ്രസംഗകലയുടെ വസന്തകാലം, കഥകൊണ്ടുപോരാടിയ കെടാമംഗലം, കഥാപ്രസംഗകലയിലെ സാംബശിവന്‍ യുഗം, അറുപതുകളിലെ ഉദയാസ്തമയങ്ങള്‍’ തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ പരിസമാപ്തിയിലെത്തുന്ന ഈ ലഘുകൃതിയുടെ ആമുഖത്തില്‍ ആലങ്കോട് പറയുന്നു: ‘നവോത്ഥാനാനന്തര രാഷ്ട്രീയജീവിതമുണര്‍ത്തിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇച്ഛകളും സജീവമായിരുന്ന കാലമായിരുന്നു. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി മൂന്നായിക്കിടക്കുന്ന കേരളം, മൂന്നും ചേര്‍ത്തുമുറുക്കി ഒന്നാക്കിയപ്പോള്‍ ചുവന്നുപോയി.
1956-ലാണ് കേരളം പിറന്നത്. 1960-ല്‍ ഞാനും പിറന്നു. എന്നെക്കാള്‍ നാലുവയസ്സുമൂപ്പേയുള്ളു ആധുനികകേരളത്തിന്. അറുപതുകളില്‍ കേരളത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് എന്റെ ഓര്‍മ്മകളും തുടങ്ങുന്നത്. അമ്പതുകള്‍തൊട്ടുള്ള തൊട്ടറിയാവുന്ന കേട്ടറിവുകള്‍ ആ ഓര്‍മ്മകളുടെ രൂപീകരണത്തി്‌ന്റെ ഭാഗമാണ്.’