സാഹിത്യത്തിൻറെ ഇമ്മിണി ബല്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനും അദ്ദേഹത്തിന്റെ ഓർമ്മകൾക്കും മരണമില്ല. ബഷീറിന്റെ ഓർമ്മ ദിവസമായ ഇന്നലെ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ കുരുന്നുകൾ സാഹിത്യ സുൽത്താനെ അവതരിപ്പിച്ചപ്പോൾ ഓർമ്മകളിൽ വീണ്ടുമൊരു പുനർജ്ജനി. ബഷീറിന്റെ 23 ാം ചരമവാർഷികദിനമായ ഇന്നലെ വിവിധ വിദ്യാലയങ്ങളിൽ ബഷീർ ദിനാചരണം നടന്നു.
പരിപാടിയുടെ ഭാഗമായി നടന്ന ബഷീര്‍ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം ശ്രദ്ധേയമായി. ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും , ചുമര്‍ പത്രിക നിര്‍മാണം, ക്വിസ് മത്സരം എന്നിവയും നടന്നു. ബാലുശേരി മുണ്ടക്കര എയുപി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ബഷീറിന്റെയും പാത്തുമ്മയുടെയും വേഷം ധരിച്ച കുട്ടികള്‍ ആടുമായി ക്ളാസ് മുറികളിലെത്തി ബഷീറിന്റെ ജീവിതത്തെയും പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. പ്രശ്നോത്തരിയും പുസ്തക പ്രദര്‍ശനവും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. പേരാമ്പ്ര ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്കൂളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം സമുചിതമായി ആചരിച്ചു. ബഷീര്‍ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം കുട്ടികളിലും രക്ഷിതാക്കളിലും കൌതുകം പകര്‍ന്നു. ബഷീറായി മുഹമ്മദ് റജിനാനും പാത്തുമ്മയായി കെ എം സനഫാത്തിമയും അബ്ദുള്‍ഖാദറായി പി റിഫാനും വേഷമിട്ടു. പി സത്യനാഥന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ആര്‍ വിമല അധ്യക്ഷയായി. എ പി റസിയ സ്വാഗതം പറഞ്ഞു. കൂത്താളി എയുപി സ്കൂളില്‍ പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്കാരം, ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ബഷീറിന്റെ കൃതികളെ ആസ്പദമാക്കിയുള്ള ക്വിസ്മത്സരം എന്നിവ നടന്നു. പ്രധാനാധ്യാപിക കെ ഉഷ ഉദ്ഘാടനം ചെയ്തു. പി അച്യുതന്‍ അധ്യക്ഷനായി. കെ ഷാജിമ, ലീന കെ നായര്‍, ഷീജ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.