അറേബ്യന്‍ രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍ എന്ന പുതുമയോടെയാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍, അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്നീ നോവലുകൾ ബെന്യാമിൻ മലയാളത്തിന് സമ്മാനിച്ചത്. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജന്‍സി ചുമതലപ്പെടുത്തിയ പത്രപ്രവര്‍ത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂുെട വികസിക്കുന്ന നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി . ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം മുല്ലപ്പൂനിറമുള്ള പകലുകള്‍. അടുത്തകാലത്ത് മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട നോവലുകളാണ് ഇവ.
ഒരു ‘റേഡിയോ ജോക്കി’ ആയിരുന്ന സമീറ പര്‍വീണ്‍ എന്ന പെണ്‍കുട്ടി കുറിച്ചുവെച്ച വിപ്ലവ കാലത്തെ അവളുടെ അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍, ചിന്തകള്‍ ഒക്കെ കുറിപ്പുകളില്‍ നിന്നു ഒരു സുഹൃത്ത് പുസ്തകരൂപത്തിലാക്കി. ”A Spring Without Smell’ എന്നു പേരിട്ട ആ പുസ്തകം പുറത്തു വരും മുമ്പ് നിരോധിക്കപ്പെട്ടു. നഗരത്തിന്‍റെ അനുഭവങ്ങള്‍ സ്വരുക്കൂട്ടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നിരോധിക്കപ്പെട്ട ഈ കൃതി പ്രതാപ് തന്റെ നോവലിന്റെ കൂടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യിക്കുന്നു. അതാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന രണ്ടാമത്തെ നോവല്‍.
മതത്തിന്റെ മൗലികവാദം ഓരോ വ്യക്തികളെയും ബാധിക്കുന്നത് വ്യത്യസ്ത വീക്ഷണ കോണുകളില്‍ അവതരിപ്പിക്കുകയാണ് ഈ രണ്ടു നോവലുകളിലൂടെയും ബെന്യാമിൻ. ഒരു വിദേശ നോവലിസ്റ്റിന്റെ സഹായിയായി വിവരശേഖരണത്തിനായിരുന്നു പത്രപ്രവർത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തി അധികം വൈകാതെ അയാള്‍ എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന പുസ്തകത്തെക്കുറിച്ച് അറിഞ്ഞു. എന്നാല്‍ ആ പുസ്തകത്തെക്കുറിച്ചോ അതിന്റെ എഴുത്തുകാരി സമീറ പര്‍വീണിനെക്കുറിച്ചോ ലോകം ഒരു വാക്ക് പോലും അടയാളപ്പെടുത്തിയിട്ടില്ല എന്നത് അയാളെ ആശ്ചര്യപ്പെടുത്തി. സമീറയെയും പുസ്തകത്തെയും തേടിയുള്ള അന്വേഷണം പ്രതാപിനെ എത്തിക്കുന്നത് മുല്ലപ്പൂവിപ്ലവത്തിന്റെ അനന്തര ഫലങ്ങളിലേക്കാണ്. അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നത് ഈ കഥയാണ്. മുല്ലപ്പൂ വിപ്ലവത്തിന്റെ ആയിരക്കണക്കിന് ഇരകളില്‍ ഒരാളായ സമീറാ പര്‍വീണിന്റെ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതമാണ് ഈ നോവലിലൂടെ ഇതള്‍ വിരിയുന്നത്. സമീറയുടെ നോവല്‍ ബെന്യാമിന്‍ പരിഭാഷപ്പെടുത്തുന്ന രീതിയിലാണ് ആഖ്യാനം.
മുല്ലപ്പൂ വിപ്ലവത്തിന്റെ യാതനകള്‍ അനുഭവിച്ചവളാണ് മുല്ലപ്പൂ നിറമുള്ള പകലുകളിലെ സമീറ. എന്നാല്‍ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയിലെ പ്രതാപാകട്ടെ അനുഭവസ്ഥനല്ല. കേട്ടുകേള്‍വിയും വിപ്ലവത്തിന്റെ അനന്തരഫലങ്ങളുടെ കാഴ്ചകളും മാത്രമാണ് അയാള്‍ക്കുള്ളത്. എന്നാല്‍ ആ അവസ്ഥ പോലും അയാളെ നയിക്കുന്നത് അപകടങ്ങളിലേക്കാണെന്നത് വിപ്ലവത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു.
വായനക്കാരനിൽ മതിഭ്രമം സൃഷ്ടിക്കുന്ന എഴുത്തുകാരന്റെ ഇന്ദ്രജാലമാണ് രണ്ടു നോവലുകളിലും.
പരസ്പരം വിഴുങ്ങുന്ന പാമ്പുകളെപ്പോലെയാണ് തന്റെ രണ്ട് നോവലുകള്‍ എന്ന ബെന്യാമിന്റെ അഭിപ്രായം ശരിവെയ്ക്കുന്ന തരത്തിലാണ് ഇരു നോവലുകളുടെയും ഘടന. രണ്ടില്‍ ആദ്യം ഏതു വായിച്ചാലും അടുത്തതിന്റെ വായനയെ ബാധിക്കുന്നില്ല. എന്നാല്‍ രണ്ടു നോവലുകളും വായിച്ചു കഴിയുമ്പോള്‍ മൂന്നാമതൊരു കഥ വായനക്കാരന്റെ മനസ്സില്‍ ഉദയം ചെയ്യുന്നു. എഴുത്തിന്റെ ഈ മാന്ത്രികത തന്നെയാണ് ഇരു നോവലുകളുടെയും ജനപ്രീതിയ്ക്ക് കാരണം. പുറത്തിറങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നോവലുകളുടെ പതിനയ്യായിരത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു. പുസ്തകത്തിന്റെ ആറാം ഡി സി പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.