കുടമ്പുളിയും ജാതിയും ഏകവിളയായി കൃഷി ചെയ്യാവുന്ന പ്രദേശങ്ങള്‍ കേരളത്തിൽ കുറവാണെങ്കിലും വീട്ടുവളപ്പിലും ഇടവിളയായി തെങ്ങിന്‍ തോപ്പുകളിലും മലഞ്ചെരുവുകളിലും നദികളുടെയും തോടുകളുടെയും മറ്റ് ശുദ്ധജലശ്രോതസ്സുകളുടെയും തീരത്ത് നീര്‍വാഴ്ചയുള്ള മണ്ണിലും ഇവ വ്യാപകമായി കൃഷി ചെയ്തുവരുന്നു. മുഖ്യ ഉത്പന്നത്തിന് പുറമെ ഉപോത്പന്നങ്ങളും ലഭിക്കുന്നതിനാല്‍ ജാതിയുടെയും കുടമ്പുളിയുടെയും കൃഷി കേരളത്തില്‍ വ്യാപിച്ചു വരുന്നു.ഇത്തരമൊരു സാഹചര്യത്തിലാണ് ജാതി, കൊടമ്പുളി, കൊക്കോ എന്നീ കൃഷികളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിശദീകരിക്കുന്ന ‘സ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍‘ എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തില്‍ അതിപുരാതന കാലം മുതല്‍ അറിയപ്പെട്ടിരുന്ന വൃക്ഷവിളകളാണ് ജാതിയും കുടമ്പുളിയും. ഇത് ശാസ്ത്രീയ പരിപാലന മുറകളോടെ കൃഷി ചെയ്ത് തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. പതിനെട്ടാം ശതകത്തിന്റെ അവസാനത്തോടു കൂടിയാണ് ഇന്ത്യയിൽ ജാതിക്കൃഷി ആരംഭിച്ചത്.തെക്കേ ഇന്ത്യയിലുള്ള നീലഗിരിയിലും തെങ്കാശി കുന്നുകളിലും തിരുവിതാംകൂറിലെയും , മലബാറിലെയും തീരദേശങ്ങളിലും നിയന്ത്രിത മേഖലയിൽ തുടക്കത്തിൽ കൃഷിയാരംഭിച്ചു.അവിടെ നിന്നുമാണ് ഈ കൃഷി വികസിച്ചത്.
മൂവായിരം വർഷങ്ങൾക്കു മുൻപ് മെക്സിക്കൻ ആദിവാസി ഗോത്രക്കാരനായ മായനാണ് ഒരു പാനീയ വിലയായി കൊക്കോയെ ആദ്യമായി തിരിച്ചറിഞ്ഞത്.1887 ൽ കൊക്കോ ഇന്ത്യയിൽ എത്തിയെങ്കിലും വൻതോതിൽ കൃഷിയാരംഭിച്ചത് 1960 ലാണ് ഇക്കാലത്തു തന്നെ കേരളത്തിലും കൊക്കോ വാണിജ്യാടിസ്ഥാനത്തിൽ കൃഷി തുടങ്ങി. സമ്മിശ്ര കൃഷിയും വീട്ടുവളപ്പിലെ കൃഷിയും വളരെ പ്രചാരത്തിലുള്ള കേരളത്തില്‍ കൊക്കോകൃഷിക്ക് ഒരു ഇടവിളയെന്ന നിലയില്‍ അനന്തസാധ്യതകളുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട വിലയ്ക്ക് കൊക്കോ കുരുവും ഉത്പന്നങ്ങളും വിറ്റഴിയുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മുന്തിയ ഇനങ്ങള്‍ ഇന്ന് കേരളത്തില്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥലവിസ്തൃതിയില്‍ അല്പം കുറവുണ്ടായെങ്കില്‍കൂടി മുന്തിയ ഉത്പാദനക്ഷമതയുള്ള ഇനങ്ങളും വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങളും രോഗകീട നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെ കാര്യക്ഷമമായ പ്രയോഗവും ഈ വിളകളെ സംരക്ഷിച്ചു നിര്‍ത്തുന്നു.ഇടവിള കൃഷിയിലൂടെയും ഉത്പന്ന വൈവിധ്യവത്കരണത്തിലൂന്നിയ മൂല്യവര്‍ദ്ധനയിലൂടെയും അധികവരുമാനം ലഭിക്കുന്ന ഈ വിളകള്‍ക്ക് ആഗോള കമ്പോളത്തിലും ഗാര്‍ഹിക ഉപഭോഗത്തിനും ആവശ്യം നാള്‍ക്കുനാള്‍ കൂടിവരുന്നു. ഈ മൂന്ന് വിളകളുടെയും കൃഷി ഇന്നത്തെ നിലയില്‍ വളരെ ആദായകരമാണ്.
ഈ വിളകളുടെ ഉത്ഭവം മുതല്‍ സംസ്‌കരണം വരെ പ്രതിപാദിക്കുന്ന ധാരാളം പഠനറിപ്പോര്‍ട്ടുകളും പുസ്തകങ്ങളും ലഭ്യമാണെങ്കിലും, കൃഷിക്കാര്‍ക്കും കൃഷി തുടങ്ങാനുദ്ദേശിക്കുന്ന പുതിയ സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിജ്ഞാനവ്യാപനപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്രദമായി, ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു കൈപ്പുസ്തകം എന്ന നിലയില്‍ ”സ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍” വളരെയേറെ വിലപ്പെട്ടതാണ്.
ലാഭകരമായ ജാതി , കൊക്കോ , കുടമ്പുളി കൃഷികളെ കുറിച്ച് ആധികാരികവും സമഗ്രവുമായ പുസ്തകമാണ് സ്വർണ്ണം വിളയുന്ന മരങ്ങൾ. ഈ മൂന്നു കൃഷിയുടെയും പ്രവർദ്ധനം , വിവിധ ഇനങ്ങൾ , നടീൽരീതി , കീടനിയന്ത്രണം , തുടങ്ങി സംസ്കരണം വരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു പുസ്തകത്തിൽ രചയിതാവ് ബി ഗോപിനാഥൻ വക്കം.കൃഷി വകുപ്പിൽ അഗ്രിക്കൾച്ചറൽ ഓഫിസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപിനാഥൻ പല പ്രമുഖ ദിനപത്രങ്ങളും , ജേർണലുകളിലും നിരവധി കാർഷിക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീട്ടമ്മമാർക്കൊരു അടുക്കളത്തോട്ടം , ഫലവൃക്ഷ കൃഷി , കേരളത്തിന് അനുയോജ്യമായ ഓർക്കിഡുകൾ , തെങ്ങു കൃഷി , പൂന്തോട്ടം , ആന്തൂറിയം – പൂക്കളുടെ കൊച്ചു രാജകുമാരൻ , സുഗന്ധവ്യഞ്ജന വിളകൾ എന്നിവയാണ് ബി.ഗോപിനാഥന്റെ പ്രധാന കൃതികൾ. 2008 -2009 ലെ കേരള സർക്കാരിന്റെ മികച്ച കാർഷിക പത്രപ്രവർത്തകന് നൽകുന്ന കർഷക ഭാരതി അവാർഡ് നേടിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബി.ഗോപിനാഥന്‍ വക്കത്തിൻെറ ഞങ്ങൾ പ്രസിദ്ധീകരിച്ച കൃതികൾ
ആന്തൂറിയം – പൂക്കളുടെ കൊച്ചു രാജകുമാരൻ
കേരളത്തിന് അനുയോജ്യമായ ഓർക്കിഡുകൾ
സ്വര്‍ണ്ണം വിളയുന്ന മരങ്ങള്‍