പ്രമേഹം കണ്ണിനെ ബാധിച്ചതിനാല്‍ പണ്ടത്തെ പോലെ അത്ര വായിക്കാന്‍ കഴിയുന്നില്ല. എന്നാൽ പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ മലയാളത്തിന്റെ സാഹിത്യകുലപതി എം ടി വാസുദേവൻ നായർ. കഥയ്ക്കുള്ള ചില പ്രമേയങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി…. ‘കഥയുടെ കരട് രൂപം എനിക്ക് തന്നെ എഴുതണം. അത് എനിക്ക് നിര്‍ബന്ധമാണ്….. എം ടി വാസുദേവൻ നായർ പറയുന്നു
ദിവസവും നിരവധി പുസ്തകങ്ങളും മാസികകളും വീട്ടില്‍ എത്താറുണ്ട്. ചിലതെല്ലാം വായിക്കും. ഇപ്പോഴുള്ളവര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് എല്ലാ വായനയും ഒറ്റ ടച്ചില്‍ സാധ്യമാണ്.മാനാഞ്ചിറയിലെ സെന്‍ട്രല്‍ ലൈബ്രറിക്ക് താഴെയുള്ള പുസ്തകക്കടയും എം ടിയുമായി വര്‍ഷങ്ങളായി തുടരുന്ന ഒരു അക്ഷരബന്ധമുണ്ട്. വീട്ടിലുള്ള പഴയ പുസ്തകങ്ങള്‍ എം ടി കടയില്‍ നല്‍കും. അവര്‍ അതിനൊരു വില നിശ്ചയിച്ചിട്ട് ആ വിലയ്ക്ക് പുതിയ പുസ്തകം നല്‍കും. കൂടല്ലൂരില്‍നിന്ന് കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പോയി പഠിക്കാന്‍ തുടങ്ങിയതോടെയാണ് സാഹിത്യവായനയില്‍ എത്തുന്നത്. കാലത്തിനൊപ്പം കൂടല്ലൂര്‍ മാറിയെങ്കിലും തന്റെ നിരവധി കഥാപാത്രങ്ങള്‍ അവിടെയാണുള്ളതെന്നും എം ടി പറഞ്ഞു.
”നൈനാ ജോര്‍ജ് എഴുതിയ ദി ലിറ്റില്‍ പാരീസ് ബുക്ക്ഷോപ്പ് എന്ന നോവലാണ് ഇപ്പോള്‍ വായിക്കുന്നത്. വളരെ ആവേശകരമായ നോവലാണിത്. ആളുകളുമായി ഏറെനേരം സംസാരിച്ചതിനുശേഷം അവര്‍ക്കുവേണ്ട പുസ്തകം ഏതെന്ന് മനസ്സിലാക്കി അത് മാത്രം നല്‍കുന്ന പുസ്തക വില്‍പ്പനക്കാരനെക്കുറിച്ചുള്ള കഥയാണിത്. ചിലര്‍ക്ക് പുസ്തകങ്ങള്‍ ആവശ്യപ്പെട്ടാലും നല്‍കില്ല. നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയില്ലെന്നാണ് പറയുക. ഒരു കത്തെഴുതിവച്ച് ഭാര്യ അയാളെ ഉപേക്ഷിച്ച് പോയി. 20 കൊല്ലമായിട്ടും ആ കത്ത് അയാള്‍ ഇതുവരെ വായിച്ചിട്ടില്ല. അതിലെ ഉള്ളടക്കം അവസാനഭാഗത്ത് വരുന്നുണ്ട്. അത് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍”-അച്ഛന് ഏറെ ഇഷ്ടപ്പെടുമെന്ന് പറഞ്ഞ് മകള്‍ അശ്വതിയാണ് ഈ പുസ്തകം നല്‍കിയത്. എഴുത്തും പുസ്തകങ്ങളും പ്രമേയങ്ങളാകുന്ന കൃതികളാണ് ഇപ്പോള്‍ കൂടുതലും പുറത്തിറങ്ങുന്നതെന്നും എം ടി പറഞ്ഞു.