പി.യെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും ഞാന്‍ എത്രയാണ് പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുള്ളത് എന്ന് എനിക്കുപോലും കണക്കില്ല. എന്നിട്ടും പി. കവിതയുടെ സ്വരൂപവും സ്വഭാവവും ശ്രദ്ധിക്കേണ്ടതുപോലെ ശ്രദ്ധിച്ചു പഠിക്കാനും പറയാനും കഴിഞ്ഞോ എന്ന സംശയം അവശേഷിക്കുന്നു. സമ്പൂര്‍ണ്ണസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടും പി. കവിതയുടെ മറുകര കണ്ടെത്താന്‍ കഴിഞ്ഞോ എന്ന ഭയവും നിലനില്ക്കുന്നു. നമ്മുടെ നിര്‍വചനങ്ങളിലോ അപഗ്രഥനങ്ങളിലോ വര്‍ണ്ണനങ്ങളിലോ ഒരിക്കലും ഉള്‍പ്പെടുകയില്ലെന്ന് നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പി. കവിത ഒരുവശത്തും പി. വിമര്‍ശനം മറുവശത്തുമായി സമാന്തരഗമനം തുടര്‍ന്നത്.
സത്യത്തില്‍ ഇവിടെ കവിതയോടൊപ്പം മുന്നേറാന്‍ കഴിയാതെ പോയത് വിമര്‍ശനത്തിന്നല്ല, ആസ്വാദനത്തിന്നാണ്. കുഞ്ഞിരാമന്‍നായരുടെ ഭാവനയും പ്രതിഭയും പരിമിതികള്‍ ഒട്ടും ഇല്ലാത്തവയാണെന്നും അത് ഏറ്റവും സ്വച്ഛന്ദമായും സ്വതന്ത്രമായും ഒഴുകിപ്പോകുന്നതാണെന്നും വിമര്‍ശകര്‍ കണ്ടെത്താതിരുന്നിട്ടില്ല. പക്ഷേ, കവിതയെ ഭാവമാര്‍ഗ്ഗത്തിലൂടെ ചെന്ന് ആസ്വദിക്കാന്‍ മുതിരുമ്പോള്‍ നാം—-ആസ്വാദനത്തിന് പുറപ്പെടുന്ന നാമെല്ലാം, വിമര്‍ശകര്‍ മാത്രമല്ല—-നമ്മുടെ പരിമിതികള്‍ കവിതയില്‍ കുത്തിക്കെട്ടിവെക്കുന്നു. പഴയൊരു സംസ്‌കൃതശ്ലോകത്തിലെ രസകരമായ അശ്ലീലം നിങ്ങള്‍ പൊറുക്കുമെങ്കില്‍ (എന്തിന്ന് പൊറുക്കാതിരിക്കണം!), പ്രേമാലിംഗനത്തില്‍ അമര്‍ന്നുകഴിയുമ്പോള്‍ കാമുകിയുടെ പുടവയുടെ വില അന്വേഷിക്കുന്ന കാമുകനെപ്പോലെയാണ് പി.യുടെ ആസ്വാദകരില്‍ പലരും. പി.യുടെ കവിതയ്ക്ക് നാം പലപല വിലകള്‍ കല്പിച്ചു—-ഭക്തി,ഭാരതസംസ്‌കാരാഭിമാനം, കേരളസംസ്‌കാരാഭിനിവേശം, പ്രകൃതിപ്രേമം, സ്വാതന്ത്ര്യബോധം തുടങ്ങി പല വിലകളും!
‘കോട്ടയം കാട്ടിലെ പുള്ളിമാനിനെ പിടിക്കാന്‍ വലകെട്ടേണ്ട’ എന്നു വെല്ലസ്ലിയോട് വിളിച്ചുപറഞ്ഞ കവിയെ കണ്ടുപിടിക്കാന്‍ നാം എത്രയെത്ര വലകളാണ് ഉപയോഗിച്ചത്. ഭക്തിയും ഭാരതാഭിമാനവും എല്ലാം പി.യുടെ കവിതയില്‍ ഉണ്ട്, ഇല്ലെന്നല്ല. ഇതോര്‍ത്താല്‍, കുഞ്ഞിരാമന്‍നായര്‍ക്കവിതയുടെ സ്വഭാവം മനസ്സിലാക്കാം. ശ്രീകൃഷ്ണനെന്ന പരമാത്മാവിനെയും നൂറ്റാണ്ടുകളായി കേരളീയരുടെ ശരീരവും മനസ്സും ഇളക്കിയാടിത്തിമര്‍ത്ത മാമാങ്കവും ഗ്രാമജീവിതവും കര്‍ഷകവൃത്തിയും അദ്ദ്വൈതചിന്തയുടെ ഔന്നത്യവും ആ കുമാരീഗോകര്‍ണ്ണം പരിലസിക്കുന്ന പലതരം ദേവാലയങ്ങളുടെ ചൈതന്യമഹിമയും കുന്നും പുഴയും കടലും വയലും അഴകേറ്റുന്ന പ്രകൃതിയുടെ വിസ്മയവും ഹിമാലയവും വാല്മീകിയും കാളിദാസഭവഭൂതിമാരും സിന്ധുഗംഗാതടങ്ങളിലെ വിശുദ്ധിയും നര്‍മദാഗോദാകാവേരികളുടെ നിഷ്യന്ദസുഷമയും പ്രപഞ്ചം മുഴുവന്‍ അനുഗ്രഹരശ്മികളാല്‍ നവപ്രഭാതം സൃഷ്ടിക്കുന്ന വിശ്വമഹാറാണിയായ ആനന്ദവല്ലീശ്വരിയും എല്ലാറ്റിനെയും ഒന്നിച്ചലിയിച്ചലിയിച്ച് താനായി മാറ്റുന്ന ഒരു മാന്ത്രികമനസ്സിനെ നിങ്ങള്‍ക്ക് ഭാവനചെയ്യാമോ? ആ അപൂര്‍വ്വമായ പ്രതിഭാസത്തിന്റെ പേരാണ് പി. കുഞ്ഞിരാമന്‍നായര്‍.
ആയുര്‍വേദവൈദ്യന്മാരും അടുക്കളപ്പെണ്ണുങ്ങളുമല്ലാതെ മറ്റാരും തിരിഞ്ഞുനോക്കാത്ത മുരിങ്ങമരത്തിലെ മലരുകളെ നോക്കി ”തങ്കം വിളയും ചിങ്ങം പോറ്റും മുരിങ്ങമലരുകളേ” എന്ന് പ്രേമാര്‍ദ്രമായി നീട്ടിവിളിച്ച മലയാളത്തിലെ ഒന്നാമത്തെ കവി പി. യാണ് (‘പ്രണയപരാഗം’ എന്ന കവിത നോക്കുക). ആ കവിതപോലെ ചേതോഹരമായ അതിന്റെ മുഖക്കുറിപ്പില്‍ ഈ പ്രേമസംബുദ്ധി ആളിപ്പടര്‍ന്നിരിക്കുന്നു. ”പ്രിയപ്പെട്ട മുരിങ്ങപ്പൂക്കളേ, ഉള്‍പ്പൂവില്‍ പുതിയ പ്രണയപരാഗം, അതൊന്ന് വേറെ.”
പി.ക്ക് ഈ പ്രേമദര്‍ശനം വെറും അക്ഷരം കൂട്ടിവായിക്കുന്ന കവനവ്യവസായമല്ല, ശാശ്വതവും വിശ്വവിശാലവുമായ പ്രേമം തേടിയലഞ്ഞ് മദംപൊട്ടിയ മനസ്സിന്റെ വെളിപാടാണ്. ചിങ്ങത്തിന്റെ ലാവണ്യക്കൊഴുപ്പിനെപ്പറ്റി മലയാളത്തിലെ മഹാകവികള്‍ മുഴുവന്‍ പാടിയതിന്നപ്പുറത്ത് പോകാന്‍ ഈ കാഞ്ഞങ്ങാടന്‍ കവിക്കേ കഴിയൂ. കേട്ടാലും: ”കണ്ടാല്‍ കണ്ണുതട്ടുന്ന ചിങ്ങദിനങ്ങള്‍!” മലയാളത്തിന്റെ ശൈലിയും കവനശക്തിയും പ്രകൃതിപൂജയും ഈ കൊച്ചുവാക്യത്തില്‍ സമ്മേളിച്ച് ചരിതാര്‍ത്ഥങ്ങളായിത്തീരുന്നു. ”ധന്യയായ ശങ്കരപുണ്യജനനി അരിവാളുപിടിച്ച കൈയുകൊണ്ട് ചിങ്ങമാസത്തില്‍ മംഗളഗ്രന്ഥമെടുത്തു” എന്ന് ഒരു വെറും ചതുഷ്പാദികൊണ്ട് കവി പാടിത്തീര്‍ക്കുമ്പോള്‍ ദിവ്യൈക്യത്തിന്റെ പ്രകൃതിദേവിയെയും കൈരളിയെയും മലയാളസാഹിതിയെയും ഭാരതീയ ചിന്താസന്ദേഹത്തെയും ഒരൊറ്റ കെട്ടിപ്പിടിത്തത്തില്‍ സ്വര്‍ലോകത്തില്‍ എത്തിക്കാന്‍ മറ്റൊരു കവിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല. കുഞ്ഞിരാമന്‍നായരുടെ കവിത പെറ്റനാടിനെയും ചുറ്റുമുള്ള മഹാരാജ്യങ്ങളെയും എല്ലാറ്റിനെയും കൂട്ടിയുരുട്ടി നിത്യഭ്രമണം ചെയ്യുന്ന മഹാപ്രപഞ്ചത്തെയും തഴുകിപ്പരക്കുന്ന ഏതോ മലങ്കാറ്റുപോലെ നമ്മില്‍ ലഹരിവളര്‍ത്തുന്നു. അതില്‍പ്പെട്ട ഏത് പാഷാണവും തേന്‍കണമായിമാറും. ഈ ശക്തി തെളിയിച്ചുകാട്ടുന്ന ചില വരികള്‍ ഇതാ:
”കുളിച്ചു പൂപ്പൊലിപ്പാട്ടില്‍
വിളിച്ചു മലനാടിനെ
ഒളിച്ചു പൂക്കളം തീര്‍ത്തു
കുളിച്ച പുലര്‍വേളകള്‍.
കസ്തൂരിക്കുറി പൂശുന്ന
വരമ്പിന്‍ വക്കിലൊക്കെയും
കാല്‍വെപ്പിനാല്‍ പൂ നിരത്തി
രമ്യ ശാരദകന്യക.
തിമിരം തിന്ന നേത്രങ്ങള്‍-
ക്കാലോലമരുളുന്നതാം
പൊന്നമ്പലത്തില്‍ വാഴുന്നൂ
കലകള്‍ക്കധിനാഥയാള്‍.
മാറിനില്ക്കുക രാവിന്റെ
മഹിഷാസുരസൈന്യമേ,
എഴുന്നള്ളുകയായ് അര്‍ക്ക-
ചന്ദ്രമുദ്ര ധരിച്ചവള്‍.
പ്രഫുല്ലമാമിപ്രപഞ്ച-
മഹാപദ്മദളങ്ങളില്‍
വിദ്രുമാഭ വിതയ്ക്കുന്നു,
ശ്രീശങ്കരകുടുംബിനി
”സേവിച്ചാത്മ തമസ്സറ്റോ-
രാമ്പലപ്പൂവുപോലവേ
അലിഞ്ഞുചേരുകാത്മാവേ
നവരാത്രി നിലാവില്‍ നീ.”
മഹാകവികളുടെ കൃതികള്‍ വീണ്ടുംവീണ്ടും തര്‍ജ്ജമചെയ്യപ്പെടുമത്രേ. ഇവിടെയിതാ തര്‍ജ്ജമ ചെയ്യാനാവാത്ത കവിത എഴുതിക്കൂട്ടിയ ഒരു മഹാകവി!