ഡി സി ബുക്സിന്റെ 41 ാം വാർഷികം പ്രമാണിച്ച് സാഹിത്യം , വിജ്ഞാനം , മൊഴിമാറ്റം എന്നീ മൂന്നു മേഖലകളിലെ ഏറ്റവും മികച്ച പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുക എന്ന ആശയം ആവിഷ്കരിക്കപ്പെട്ടു. അക്ഷരമണ്ഡലം എന്ന ആ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മലയാളത്തിന്റെ മഹാകാഥികൻ തകഴി ശിവശങ്കരപിള്ളയുടെ ‘കഥകൾ തകഴി എന്ന പുസ്തകം ഡിസി ബുക്സ് വായനക്കാരിലേക്ക് എത്തിക്കുന്നത്. തകഴിയുടെ ബൃഹദ് രചനാ ലോകത്തിൽ നിന്നും തെരഞ്ഞെടുത്ത ഏറ്റവും മികച്ച 80 കൃതികളുടെ സമാഹരണമാണ് ‘കഥകൾ തകഴി.
കുട്ടനാടൻ കഥകളിലൂടെ കേരളത്തിന്റെ കാതലായ അവസ്ഥകൾ നാട്യങ്ങളൊന്നുമില്ലാതെ കാട്ടിത്തന്ന കഥാകൃത്താണ് തകഴി ശിവശങ്കരപ്പിള്ള. മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം തകഴിയുടെ സാഹിത്യ ലോകത്തിന്റെ ഭൂമിക ആയിരുന്നു. സമൃദ്ധവും , വൈവിധ്യം നിറഞ്ഞതുമായ തകഴിയുടെ രചനാലോകത്തിൽ പിറവിയെടുത്ത എണ്ണൂറിലധികം കൃതികൾ അതാത് കാലത്ത് സാഹിത്യരംഗത്ത് മേൽക്കൈ നേടിയവയായിരുന്നു,.
ആനുകാലിക ജീവിതത്തിന്റെ അന്തർദ്ധാരകളെ ആവിഷ്കരിക്കുന്നതിലുള്ള മികവാണ് ഏതൊരു ചെറുകഥാകൃത്തിനെയും ശ്രദ്ധേയനാകുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തകഴി സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് എഴുതിയിരുന്നത്. കർഷക തൊഴിലാളികളടക്കമുള്ള കുട്ടനാട്ടിലെ സാധാരണ മനുഷ്യജീവിതം വളരെ ലളിതമായി ആവിഷ്ക്കരിച്ച തകഴി കേരളാ മോപ്പസാങ് എന്നാണ് അറിയപ്പെടുന്നത്.
ബലൂണ്‍, ഒരു മനുഷ്യന്റെ മുഖം, അഴിയാക്കുരുക്ക് തുടങ്ങി ഇരുപത്തിയഞ്ചിലധികം നോവലുകളും കൃഷിക്കാരന്‍, തഹസില്‍ദാരുടെ അച്ഛന്‍ തുടങ്ങി എണ്ണൂറോളം കഥകളും ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1958ല്‍ ചെമ്മീന്‍, 1965ല്‍ ഏണിപ്പടികള്‍ എന്നീ നോവലുകള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 1980ല്‍ കയര്‍ വയലാര്‍ അവാര്‍ഡും നേടി. 1974ല്‍ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 1984ല്‍ ജ്ഞാനപീഠം എന്നിവയും ലഭിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായും തകഴി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായ അദ്ദേഹം അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. ഇങ്ങനെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന, മഹാനായ ആ സാഹിത്യകാരന്‍ 1999 ഏപ്രില്‍ 10ന് അന്തരിച്ചു.
മഹാകാഥികന്റെ രചനാ പ്രപഞ്ചത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ‘കഥകള്‍ തകഴി‘ എന്ന പേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. കഥകൾ തകഴിയുടെ രണ്ടാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ , മാഞ്ചുവട്ടിൽ , തനി ലൈംഗികം , വെളുത്ത കുഞ്ഞ് തുടങ്ങി അനുവാചക ഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന തകഴിയുടെ സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയ കൃതികളാണ് കഥകൾ തകഴിയിൽ. കൃതികൾ സമാഹരിച്ചത് ഡോ. എസ് രവികുമാറാണ്.