ഉറവകള്‍ക്ക്, അവയുടെ ഉത്ഭവകേന്ദ്രത്തില്‍ മാത്രം അവകാശപ്പെടാവുന്ന തെളിമയും ഊറിക്കൂടലുകളുടെ ലാളിത്യവുമാണ് ഷീബ ഇ.കെയുടെ കഥകളുടെ സവിശേഷത. കുത്തിയൊഴുക്കുകളും കലങ്ങിമറിയലുകളുമില്ലാതെ ജീവിത വ്യവസ്ഥകളെ ,അതിന്റെ വൈരുദ്ധ്യങ്ങളെ ,സന്ദിഗ്ധതകളെ അവയുടെ തനിമയിലാവിഷ്‌കരിക്കുന്ന കഥകളാണ് ‘ കനലെഴുത്തി’ലുള്ളതെന്നു പറയാം. ഒഴിച്ചു നിര്‍ത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും. പല തരത്തിലുള്ള തിരസ്‌കാരങ്ങള്‍, നിരാസങ്ങള്‍, ഏകാന്തതകള്‍. അധികാരത്തോടുള്ള നിശബ്ദ സമരങ്ങളുടെ ഉള്‍ക്കലക്കങ്ങളും പ്രതിവ്യവഹാരങ്ങളുടെ സാധ്യതകളും അവയില്‍ കൂടിക്കലര്‍ന്നു പടരുന്നുണ്ട്. തോറ്റുപോയവരുടെ, പക്ഷേ പരാജയപ്പെടാത്ത പ്രതിഷേധങ്ങളായി വായിച്ചെടുക്കാവുന്ന കഥകള്‍.
സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ, കീഴാളബോധത്തിന്റെ സൂക്ഷ്മവും തീവ്രവുമായ ഉള്ളടരാണ് ഷീബയുടെ കഥകളുടെ കരുത്തു നിര്‍ണയിക്കുന്നത്. അതൊട്ടും പ്രകടമല്ല. പക്ഷേ സമര്‍ത്ഥമായി പാകിയിട്ടുള്ള രാഷ്ട്രീയധ്വനികള്‍ ആ കഥകളെ വൈകാരികാവിഷ്‌കാരങ്ങളെന്ന സാധാരണ അവസ്ഥയില്‍ നിന്നു നിശിതമായ സാമൂഹിക വിമര്‍ശനത്തിന്റെ തലത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു. സമകാല സ്ത്രീ എഴുത്തുകാരികളില്‍ നിന്നു വ്യത്യസ്തമായി അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകര്‍ഷണീയമാണ്. അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലുന്ന കഥകള്‍. പാരമ്പര്യ നിര്‍മ്മിതികളെ തകര്‍ക്കുമ്പോള്‍ത്തന്നെ പൊതുലോകബോധങ്ങളെ രൂപപ്പെടുത്തുന്ന ക്രമങ്ങളോട്, വ്യവസ്ഥകളോടുള്ള വിധേയത്വവും (അതു ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആവാം ) ഈ കഥകളിലുണ്ട്.
യഥാര്‍ത്ഥവും അതുകൊണ്ടുതന്നെ അപൂര്‍ണവുമായ ലോകത്തിന്റെ പരാധീനതകള്‍ക്കിടയില്‍ എഴുത്ത് ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന സ്ത്രീയുടെ ചിരന്തനപ്രതിരൂപമാണ് കനലെഴുത്തിലെ മാലിനി നാരായണന്‍. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലു (രീിറശശേീിശിഴ) കള്‍ക്ക് വിധേയയാവുന്ന മാലിനി നാരായണനെ ചിരകാലമായി നമ്മളറിയും, പല പേരുകളില്‍ ഓരോ കാലത്തിലും അവളുണ്ട്. എഴുതാന്‍ പ്രേരണ തരുന്ന ഒന്നുമില്ലാത്ത ജീവിത സാഹചര്യങ്ങളില്‍, കൂട്ടുകാരി താനാഗ്രഹിച്ച ജീവിതം ജീവിക്കുന്നതു കണ്ടസൂയ തോന്നുമ്പോള്‍, അന്തമില്ലാത്ത വീട്ടുജോലികളില്‍ കുരുങ്ങി ശ്വാസം മുട്ടുമ്പോള്‍ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്. എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നുവെന്നു വിശ്വസിക്കുന്നവരുടെ ഇടയില്‍ ജീവിച്ചു കൊണ്ട് എഴുതുന്നത് അവള്‍ക്ക് വേദന നിറഞ്ഞ ലഹരിയാവുന്നു. ‘നല്ലൊരു സഹയാത്രികയാവണോ നല്ലൊരു കവയിത്രിയാകണമോ ‘ എന്ന ചോദ്യം പലതരത്തില്‍ എഴുതുന്ന സ്ത്രീകളുടെ ആന്തരിക ലോകം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ആത്മയജ്ഞം തന്നെയാവുന്നു മാലിനിക്ക് അവളുടെ എഴുത്ത്. വാക്കുകള്‍ പീലി വിടര്‍ത്തി നൃത്തം ചെയ്യാനെത്തുമ്പോള്‍ പക്ഷേ ,ആ അയഥാര്‍ത്ഥ ലോകത്തിന്റെ വശ്യതകളില്‍ നിന്ന് യഥാര്‍ത്ഥ ലോകത്തിലെ പരുക്കന്‍ നിലങ്ങളിലേക്ക് എപ്പോഴും തന്നെത്തന്നെ മാറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ അവളിലെ കുടുംബിനിക്ക്. സ്ത്രീയെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എഴുത്ത് കനലു കൊണ്ടുള്ളതാണ്. സ്വയം പൊള്ളിപ്പിടഞ്ഞു കൊണ്ടേ അവര്‍ക്ക് എഴുതാനാവുകയുള്ളു.
മാലിനി നാരായണന്റെ തുടര്‍ച്ചയാണ് ‘ഗ്രീഷ്മശാഖികളി’ലെ റാഹേല്‍ . കുടുംബത്തിന്റെ ചങ്ങലകളില്‍ നിന്നു പുറത്തു കടന്നാലും എഴുത്തുകാരിയുടെ നിലനില്പ് സംശയാസ്പദമാണ്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പുസ്തകോത്സവ നഗരിയിലെ വര്‍ണ്ണശബളമായ, ഓരോ നിമിഷവും അപരിചിതത്വത്തിന്റെ ഗന്ധം പ്രസരിപ്പിക്കുന്ന വേദിയിലെത്തുന്ന റാഹേലിന്റെ അന്യഥാത്വമാണ് കഥയുടെ പ്രമേയം. ആനുകാലികങ്ങളില്‍ മുമ്പ് കഥകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, സാഹിത്യ ലോകത്തിനപരിചിതയായ അവളുടെ ആദ്യ സമാഹാരം. കഴിവിനും ആത്മാര്‍ത്ഥതയ്ക്കും തീരെ വില കുറഞ്ഞ ഇടമാണ് എഴുത്തിന്റേതെന്നും ആ മല്‍സരയോട്ടത്തിന്റെ വിധി നിശ്ചയിക്കുന്നത് വേറെ മാനദണ്ഡങ്ങള്‍ കൊണ്ടാണെന്നും റാഹേല്‍ തിരിച്ചറിയുന്നു. കിട്ടാതെ പോവുന്ന അഭിനന്ദനങ്ങള്‍, പ്രോല്‍സാഹനങ്ങള്‍, ഇടങ്ങള്‍. അവഗണനയുടെ, ആത്മനിന്ദയുടെ അല്പനേരത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയില്‍ അവള്‍ക്കു തുണയാവുന്നത്, അവളെ സമാശ്വസിപ്പിക്കുന്നത് ഗ്രീഷ്മശാഖികളില്‍ അവള്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ മാത്രമാണ്.
കീഴാളന്‍, കാളിയമര്‍ദ്ദനം എന്നീ കഥകള്‍ ശക്തമായ രാഷ്ട്രീയ സ്വഭാവം കൂടിയുള്ളതാണ്. മലയാളിയുടെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന സവര്‍ണവും ആധിപത്യപരവുമായ മൂല്യങ്ങളെയാണ് ഈ കഥകള്‍ തുറന്നു കാട്ടുന്നത്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന കാലത്തെക്കുറിച്ചുള്ള ഉണര്‍വാര്‍ന്ന പ്രതീക്ഷകളെ പുതു തലമുറ നിസാരാവത്ക്കരിക്കുന്നതും തള്ളിക്കളയുന്നതും നര്‍മ്മതീക്ഷ്ണമായി കീഴാളന്‍ അപഗ്രഥിക്കുന്നു. സൈബര്‍ ലോകത്തെ വിപ്ലവകാരികളും പുരോഗമനാശയങ്ങള്‍ പ്രസംഗിച്ച് അധികാരത്തിലെത്തുന്ന യഥാര്‍ത്ഥ ലോകത്തിലെ രാഷ്ട്രീയക്കാരുമൊന്നും ഇക്കാര്യത്തില്‍ ഭേദമില്ല. നാട്ടു നടപ്പു പോലെ ഫേസ്ബുക്കില്‍ പരിചയപ്പെട്ട് വിവാഹത്തിലേക്കെത്തിച്ചേര്‍ന്ന അവിശ്വാസികളും നിരീശ്വരവാദികളുമാണ് രുദ്രയും അനിലും. അനില്‍ കീഴാളനാണെന്ന വെളിപ്പെടുത്തല്‍ പക്ഷേ രുദ്രയെ തകര്‍ക്കുന്നു. വിയര്‍പ്പിന്റെ, പുന്നെല്ലിന്റെ, മണ്ണിന്റെ, കിഴങ്ങുകളുടെ, പച്ചിലയുടെ, മരപ്പൊടിയുടെ ശ്വാസം മുട്ടിക്കുന്ന സമ്മിശ്ര ഗന്ധവുമായി തറവാട്ടിലെ പഴയ പണിക്കാരന്‍ കോരന്റെ ഓര്‍മ്മ അവളെ അലോസരപ്പെടുത്തി. മണ്ണിന്റെ മണമെന്നു മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടും ആ ആദിമമായ പച്ചിലപ്പുല്‍മണം അവള്‍ക്ക് അസഹ്യമായിരുന്നു. കാഴ്ചയ്ക്ക് കീഴാളനെന്നു തോന്നിപ്പിക്കാത്ത അനിലിനെ അര്‍ദ്ധസമ്മതത്തോടെയെങ്കിലും വിവാഹം കഴിക്കേണ്ടി വരുന്നു രുദ്രയിലെ ജാതിമതചിന്തകളില്ലെന്നു ഭാവിക്കുന്ന പുരോഗമന ബുദ്ധിജീവിയ്ക്ക്. എത്തിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഫേസ്ബുക്കിലെ മത സംബന്ധമായ പരാമര്‍ശങ്ങളെ രൂക്ഷമായെതിര്‍ക്കുന്ന, ജാത്യാചാരങ്ങളാണ് സമൂഹത്തെ നശിപ്പിക്കുന്നതെന്നു വാദിക്കുന്ന അനിലിന്റെ മുറിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ നിരന്നിരിക്കുന്നതും അവനിതിലൊക്കെ വലിയ വിശ്വാസമാണെന്ന് അമ്മ പറയുന്നതും രുദ്രയെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ആദ്യരാത്രിയില്‍ അനിലിന്റെ ആലിംഗനത്തില്‍ കീഴാളന്റെ ആദിമഗന്ധമറിഞ്ഞ് മനം മടുപ്പിക്കുന്ന ആ മനുഷ്യച്ചൂരില്‍ നിന്ന് പ്രാണഭയത്തോടെ മേലെപ്പാട്ടു തറവാട്ടിലെ പെണ്‍കുട്ടി ഓടി രക്ഷപെടുന്നു. പുതിയ ചിന്തകളിലെ സവര്‍ണ്ണാഭിമുഖ്യവും പേടിപ്പിക്കുന്ന യാഥാസ്ഥിതികത്വവും ഈ കഥ മറവുകളില്ലാതെ വെളിപ്പെടുത്തുകയാണ്. ഓര്‍മ്മകളിലെ ഗന്ധങ്ങളും നിറങ്ങളും മാഞ്ഞു പോവുകയല്ല, ഉറച്ചു കട്ടിയാവുകയാണ്. നിസംഗമായി അഗാധമായൊരു ദുരന്ത യാഥാര്‍ത്ഥ്യത്തെ പകര്‍ത്തുന്നു ഈ കഥ. പുതിയ കാലം ഇങ്ങനെയൊക്കെയാണ്, പരസ്പര വിരുദ്ധങ്ങളായ ഇരട്ടമുഖങ്ങളില്‍ അതു പകര്‍ന്നാടുന്നു. ഒരിക്കലും തമ്മിലിണങ്ങാത്ത ഒന്നിലധികം പേര്‍ ഒരാള്‍ക്കുള്ളില്‍ത്തന്നെ. ഉടയ്ക്കാനാവാത്ത ബോധങ്ങളും ബോധ്യങ്ങളുമാണവരുടെ ചിന്തകളെ രൂപപ്പെടുത്തുന്നത്. പുതിയ നാഗരികതയുടെ, പുതുസംസ്‌കാരത്തിന്റെ കാപട്യമാണ് കീഴാളന്‍.
അനായാസമായും സ്വാഭാവികമായും പുതു ലോകത്തിലൂടെ കടന്നു പോവുന്ന ഇവന്റ് മാനേജ്‌മെന്റ്, കള്ളന്‍ തുടങ്ങി വേറെയും ധാരാളം കഥകളുണ്ട് കനലെഴുത്തില്‍. ഇവന്റ് മാനേജ്‌മെന്റുകാര്‍ ഗംഭീരമാക്കിയ തീം വെഡ്ഡിങ്ങിന്റെ ആര്‍ഭാടവും മമതയില്ലായ്മയും ഉമ്മയെ അസ്വസ്ഥയാക്കുന്നു. കൂടിച്ചേരലുകളുടെ, പരസ്പര സഹായത്തിന്റെ, സമഭാവനയുടെ ആഘോഷമായിരുന്നു പഴയ വീട്ടു കല്യാണങ്ങള്‍. നാട്ടുകാരെ മുഴുവന്‍ ഹാളിന്റെ അണ്ടര്‍ ഗ്രൗണ്ടിലിരുത്തി ക്ലോസഡ് സര്‍ക്യൂട്ട് ടിവിയില്‍ കല്യാണം കാണിച്ച് ഭക്ഷണവും കൊടുത്തുവിട്ട പുതിയ കല്യാണഘോഷം അവര്‍ക്കു ദഹിക്കുന്നില്ല. എന്നേം അവിടെ ഇരുത്തിയാ മതിയാരുന്നു, എത്ര കാലമായി നബീസയെയും നീലിയെയുമൊക്കെ കണ്ടിട്ട് എന്ന ഉമ്മയുടെ സങ്കടത്തെ ‘പെരുപ്പിച്ചു കാട്ടാനുള്ളത് പെരുപ്പിച്ചു കാട്ടി, അപ്രധാനമായതിനു ശ്രദ്ധ കൊടുക്കാതെ’യുള്ള പുതുകാല യുക്തി കൊണ്ട് മകന്‍ ആളിക്കത്തിക്കുമ്പോള്‍ കസവു തട്ടവും കാച്ചിയും ചിറ്റുമണിഞ്ഞ ആന്റിക് പീസായി കാഴ്ചവസ്തുവാകേണ്ടി വരുന്നു ഉമ്മയ്ക്ക്.
ബന്ധത്തിന്റെ ഊഷ്മളതകള്‍ വറ്റിവരണ്ട കുടുംബത്തിനുള്ളില്‍ മോഷണത്തിനു കടന്ന കള്ളന്‍ അബദ്ധത്തില്‍ അവിടെ കുടുങ്ങിപ്പോവുന്ന കഥയാണ് കള്ളന്‍. ഭൗതികസമ്പത്തുകള്‍ കൊണ്ടു നിറഞ്ഞ അവിടെ നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്നയാള്‍ക്കു തോന്നുന്നില്ല.’ ഇവിടെ നിന്ന് എന്തെങ്കിലും എടുക്കാനുണ്ടെന്ന് അയാള്‍ക്കു തോന്നിയില്ല. അല്ലെങ്കില്‍ ഇവിടെ എന്താണ് എടുക്കാനുള്ളത്? ചൈതന്യമില്ലാത്ത, ആത്മാവില്ലാത്ത, സന്തോഷമില്ലാത്ത ഒരു വീട് ‘. പട്ടിണിയിലും ആഹ്‌ളാദവും പ്രസരിപ്പും നിറഞ്ഞ തന്റെ കൊച്ചുവീട്ടിലേക്ക് ഇവിടുത്തെ നിശ്ശബ്ദതയുടെ, നിരാശയുടെ തുരുത്തുകള്‍ കൊണ്ടുപോവുന്നത് അയാള്‍ക്ക് ഓര്‍ക്കാന്‍ കൂടിവയ്യ.
കീഴാളന്റെ പ്രതിവായനയാണു കാളിയമര്‍ദ്ദനമെന്ന കഥ. കാടിന്റെ വന്യ ചാരുതകളുള്ളിലൊളിപ്പിച്ച കല്യാണി, നഗരവാസികളെ ഭയപ്പെടുന്നു, സംശയിക്കുന്നു. പ്രകൃതിയും സംസ്‌കാരവും തമ്മിലുള്ള ഒരിക്കലുമിണങ്ങാത്ത ഇടഞ്ഞു നില്പ് ഈ കഥയുടെ അന്തര്‍ധാരയാണ്. അരുതെന്നാഗ്രഹിച്ചിട്ടും നവാര്‍ അവളുടെ ഹൃദയത്തിനടുത്തുവന്നു നില്‍ക്കുന്നതും അവളെ ഭയപ്പെടുത്തുന്നു. മലയോരത്തെയോര്‍മ്മിപ്പിക്കുന്ന കല്യാണിയുടെ മാറിടങ്ങള്‍ക്ക് കാളിമയായിരിക്കുമെന്നു ഗൂഡമായാലോചിക്കുന്ന നവാറിന് പെണ്‍മുലകള്‍ കിട്ടാതെപോയ മുലപ്പാലിന്റെ, വാല്‍സല്യത്തിന്റെ, കരുതലിന്റെ ഇടത്താവളമാണ്. ഇരുണ്ട വനവൃക്ഷങ്ങളുടെ ശീതളിമയുള്ള തണല്‍ തേടി, കാട്ടുതേനിന്റെ മധുരമുള്ള മുലപ്പാല്‍ തേടി കല്യാണിയുടെ മാറിടത്തിലമരുന്ന നവാറിന്റെ വിരലുകളെ കാമം കൊണ്ടോ വാല്‍സല്യം കൊണ്ടോ ശമിപ്പിക്കാന്‍ അവളിലെ സന്ദേഹിയായ കാട്ടുവാസിക്കാവുന്നില്ല. കുന്നുകളെ തരിശാക്കുന്ന, വന്‍മരങ്ങള്‍ പിഴുതുമാറ്റുന്ന, അച്ഛന്റെ കുഴിമാടം പോലും തകര്‍ത്ത മണ്ണുമാന്തിയന്ത്രത്തിന്റെ കനത്ത കൈകളുടെ കടന്നുകയറ്റമായിട്ടേ അവള്‍ക്കതിനെ കാണാനാവൂ. കാളിയായി അവള്‍ നവാറിന്റെ ശിരസ്സില്‍ സംഹാര നൃത്തമാടുന്നു. നിസഹായരായ കാട്ടുമനുഷ്യരുടെ അവസാനത്തെ പ്രതിരോധം. ജൈവ ജനാധിപത്യത്തിന്റെ, വേറിട്ടൊരു സംസ്‌കാരത്തിന്റെ പ്രതിനിധികളായ അവര്‍ക്ക് ആര്‍ത്തിപെരുത്ത നാട്ടുമനുഷ്യരുടെ ചൂഷണങ്ങളോടു അങ്ങനെയെങ്കിലും പ്രതികരിച്ചേ മതിയാവൂ.
ഇരുണ്ട, വിഷാദമഗ്‌നമായൊരനുഭവലോകത്തിന്റെ സാന്നിധ്യമാണ് കനലെഴുത്തിലെ കഥകള്‍ക്കു പൊതുവേയുള്ള സമാനത. ഗൃഹാതുരതകളില്‍ നിന്നു വിമുക്തമാവാനുള്ള വ്യഗ്രത കഥകള്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുതിയ ലോകത്തിന്റെ വലക്കണ്ണികള്‍ പരസ്പരം കൂടിക്കുരുങ്ങി മോചന സാധ്യതകളേയില്ലാത്ത വിധം മനുഷ്യനെ ശ്വാസം മുട്ടിക്കുന്നതിന്റെ, ആനന്ദങ്ങളവസാനിക്കുന്നതിന്റെ വേദനകളും അസ്വസ്ഥതകളുമാണ് ഈ കഥകള്‍ പകരുന്നത്. ഒരിക്കലും കൃത്യമായി പൂരിപ്പിക്കാനാവാത്ത പദ പ്രശ്‌നം പോലെ അതു വായനക്കാരനെ അലട്ടിക്കൊണ്ടേയിരിക്കും. വായനക്കാരും ചെയ്യാത്ത രാജ്യദ്രോഹത്തിന്റെ പേരില്‍ വിചാരണയില്ലാതെ ജയിലില്‍ കിടക്കുന്ന, ജീവിതം നിഷേധിക്കപ്പെട്ട കുത്തബ്ദീനെപ്പോലെ ജയില്‍ സന്ദര്‍ശകയുടെ ഇളം ചുണ്ടില്‍ നിന്ന് വൈരാഗ്യത്തോടെ പുറം ലോകം ഊറ്റിയെടുക്കാന്‍ തുടങ്ങും (ആന്ധി), പെങ്ങളില്ലാത്തതോര്‍ത്ത് ആണ്‍കുട്ടികള്‍ വിഷാദിക്കുന്ന അവസ്ഥയിലേക്ക് എത്തിയ പെണ്‍വാണിഭത്തിന്റെ വന്‍വിപണി സാധ്യതകള്‍ കണ്ടു ഭയപ്പെടും. (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി), പിഞ്ചുടലുകളുടെ സുഗന്ധവും, നേര്‍ത്ത പട്ടുപോലുള്ള പുതു ത്വക്കിന്റെ ഇളംചൂടും കാമാതുരനാക്കുന്ന വൃദ്ധനെ കൗശലത്തോടെ കെണിയിലാക്കുന്ന പെണ്‍കിടാവിന്റെ തന്ത്രമൊന്നു പിഴച്ചെങ്കിലെന്നോര്‍ത്ത് നടുങ്ങും (മൈത്രേയിയുടെ അച്ഛന്‍ ), രാത്രിയിലെ സുരക്ഷിതമായ പെണ്‍നടത്തങ്ങള്‍ക്ക് അവളെ ആണും പെണ്ണും കെട്ടവളാക്കുന്ന രക്ഷാകവചം കൂടിയേ തീരൂ എന്ന തിരിച്ചറിവില്‍ വേദനിക്കും (അതിജീവനം), കുടുംബക്കലക്കങ്ങളുടെ, വിവാഹ മോചനത്തിന്റെ, രോഗത്തിന്റെ നൂറായിരം ആത്മസംഘര്‍ഷങ്ങളില്‍ ഉലയുന്ന സഹപ്രവര്‍ത്തകയെക്കുറിച്ച് ഇല്ലാക്കഥകളുണ്ടാക്കുകയും ഒടുവിലവള്‍ ആത്മഹത്യ ചെയ്തപ്പോള്‍ കുറിപ്പൊന്നും എഴുതിവെച്ചിട്ടില്ലല്ലോ എന്നു സമാശ്വസിച്ച് ഇനിയാരെക്കുറിച്ചു പറയുമെന്നു വിഷാദിക്കുന്ന ഹൃദയശൂന്യത കണ്ടു ഉള്ളുലയും (കഥാന്തരം). ഇങ്ങനെ വൈവിധ്യമാര്‍ന്ന അനുഭവലോകങ്ങളിലൂടെ ഈ കഥകള്‍ അതിന്റെ സൗമ്യമായ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു…!(കടപ്പാട്)