സ്വപ്നം എന്ന വാക്ക് അവുൽ പക്കീർ ജനലാബുദ്ദീൻ അബ്ദുൽ കലാമിനെ പോലെ ഇത്രമേൽ ആവർത്തിച്ച ഒരു ശാസ്ത്രജ്ഞനെയും ഇന്ത്യ കണ്ടിട്ടില്ല. ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം , നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം എന്ന് വാക്കു കൊണ്ടും ജീവിതം കൊണ്ടും കാണിച്ചു തന്ന മനുഷ്യൻ. പ്രകൃതിയുടെ വികൃതികളിൽ ഒറ്റരാത്രി കൊണ്ട് ഇല്ലാതാകുന്ന സാധാരണക്കാരുടെ സ്വപ്നസൗധങ്ങളുടെ തകർച്ചയിൽ നിന്നും മനസ്സുറപ്പോടെ ഉയർത്തെണീറ്റ കലാം പ്രതിസന്ധികളിലും പരാജയങ്ങളിലും തളരാതെ പിടിച്ചു നിന്നു. കാലത്തിന്റെ പരിമിതികളെ മറികടന്ന ആ അഗ്നിചിറകുകളുടെ പ്രചോദനാത്മകമായ മുഹൂർത്തങ്ങളാണ് കലാം കഥകൾ. കലാമിന്റെ ജീവിതാനുഭവങ്ങൾ സമാഹരിച്ച് കഥയായി അവതരിപ്പിച്ചിരിക്കുന്നത് വിനീത എം സി.
പുളിങ്കുരുവും പത്രവും വിറ്റ് കുടുംബത്തെ സഹായിക്കാനിറങ്ങിയ കുട്ടിയായിരുന്നു കലാം. ആഹാരത്തിനു ക്ഷാമമുള്ള കാലത്ത്, കൂടുതല്‍ ചപ്പാത്തി താന്‍ തിന്നല്ലോ എന്നോര്‍ത്ത് അവന്‍ സങ്കടപ്പെട്ടു. ”എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അതു തീവ്രമായി ആഗ്രഹിക്കണം. അതു തീര്‍ച്ചയായും നേടുമെന്ന് ഉറച്ചു വിശ്വസിക്കുകയും വേണം”-രാമനാഥപുരത്ത് അധ്യാപകനായിരുന്ന അയ്യാദുരൈ സോളമന്റെ വാക്കുകള്‍ തുറന്നുകൊടുത്തതു പുതിയൊരു ലോകം.
മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍, യുദ്ധവിമാനത്തിന്റെ രൂപരേഖയുണ്ടാക്കാനുള്ള ദൗത്യം കലാം അടങ്ങുന്ന ടീമിനു ലഭിച്ചു. ആദ്യവട്ടം രൂപരേഖ പരിശോധിച്ച പ്രഫസര്‍ ശ്രീനിവാസന്‍ പറഞ്ഞു: ‘ഞാന്‍ ഇതല്ല നിന്നില്‍ നിന്നു പ്രതീക്ഷിച്ചത്’. അതു കലാമിനെ പിടിച്ചു കുലുക്കി. കഠിനമായി അദ്ധ്വാനിച്ച് കലാം ആ വാക്കുകൾ തിരുത്തി. ഒടുവിൽ രാജ്യം പ്രതീക്ഷിച്ചതിലും എത്രയോ മടങ്ങ് അമൂല്യ സംഭാവനകൾ നൽകി നമ്മെ വിട്ടുപോയ ആ പ്രതിഭയുടെ 35 കഥകളാണ് കലാം കഥകൾ എന്നപേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു കഥയാണ് ഇന്നു കലാമിന്റെ ജീവിതം. വരും തലമുറകള്‍ക്ക് അതു കേട്ടാലും കേട്ടാലും മതി വരാത്തൊരു കഥയാകും. കലാമിന്റെ ജീവിതത്തിലെ എല്ലാവര്‍ക്കും പ്രചോദകമാവുന്ന മുഹൂര്‍ത്തങ്ങളെ കഥപോലെ അവതരിപ്പിക്കുന്ന പുസ്തകമാണ് കലാം കഥകള്‍. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ അവസാനകാലം വരെയുള്ള ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെയാണ് ഈ പുസ്തകം കഥയായി വിടര്‍ത്തുന്നത്. ഒരു ജീവചരിത്രരചന പകരുന്ന അടുക്കും സമഗ്രതയും ഈ കഥകളെ വ്യത്യസ്തമാക്കുന്നുണ്ട്.കലാം കഥകളുടെ മൂന്നാം പതിപ്പ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചു.