ഇതിഹാസത്തെ ആസ്പദമാക്കി മലയാളത്തിൽ രചിക്കപ്പെട്ട നോവലുകളുടെ അഗ്രഗാമിയാണ് പികെ ബാലകൃഷ്ണന്റെ ‘ഇനി ഞാൻ ഉറങ്ങട്ടെ.’ തലമുറകളുടെ പ്രിയപ്പെട്ട നോവലിന് 1974 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978 ൽ വയലാർ രാമവർമ്മ അവാർഡും ലഭിച്ചു. കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവും കൊണ്ട് മലയാളത്തിൽ ഇന്നും ജ്വലിച്ചു നിൽക്കുന്ന ഈ നോവൽ കർണ്ണന്റെ സമ്പൂർണ്ണ കഥയാണ് പരാമർശിക്കുന്നത്. വെട്ടേറ്റ സ്‌നേഹത്തിന്റെ തളം കെട്ടിയ ഹൃദയ രക്തത്തില്‍നിന്നുകൊണ്ട് മഹാഭാരതത്തിന് കര്‍ണ്ണന്റെയും ദ്രൗപദിയുടെയും വീക്ഷണകോണിലൂടെ പുതുഭാഷ്യം രചിക്കുന്ന പ്രൗഢമായ നോവല്‍- ഇനി ഞാൻ ഉറങ്ങട്ടെ.
വ്യാസഭാരതത്തിലെ കഥ സന്ദർഭങ്ങൾ , പാത്രങ്ങൾ തുടങ്ങിയവയെ ഇതിഹാസത്തിന്റെ അതെ അന്തരീക്ഷത്തിൽ നിലനിർത്തിക്കൊണ്ടാണ് പികെ ബാലകൃഷ്ണൻ രചിച്ചത്. ചിത്രകഥകളിലൂടെ മാത്രം നാം അടുത്തറിഞ്ഞ കർണ്ണന്റെ തികച്ചും വ്യത്യസ്തമായ അവതരണമാണ് നോവലിലെ കർണ്ണന്റേത്. പാണ്ഡവ പത്നിയായ ദ്രൗപതിയുടെ മനോവിചാരങ്ങളിലൂടെ പുരോഗമിക്കുന്ന നോവൽ ഹിരണ്വതി നദിയുടെ തീരത്തെ പാണ്ഡവശിബിരങ്ങളുടെ വിജയാഹ്ലാദത്തോടെയാണ് ആരംഭിക്കുന്നത്.കൗരവ സഭയുടെ ചൂത് പരാജയപ്പെട്ട് മടങ്ങവേ തന്റെ ജന്മരഹസ്യം വെളിവാക്കിയ ശ്രീകൃഷ്ണന്റെ വാക്കുകളിലൂടെ കർണ്ണന്റെ കഥ ഉരുക്കഴിക്കപ്പെടുകയാണ്.
ദ്രൗപതി നീ ഏകാകിനിയാണ് ….എല്ലാറ്റിൽ നിന്നും എല്ലാവരിൽ നിന്നും തികഞ്ഞ ഏകാകിനിയാണ് നീ…. എന്ന സ്വമനസിന്റെ മന്ത്രണം ഭയത്തോടും , ദൈന്യത്തോടുമാണ് അവൾ ശ്രവിക്കുന്നത്.ക്ഷത്രിയധർമ്മമാണ് യുധിഷ്‌ഠിരനെ യുദ്ധമാർഗ്ഗത്തിലേക്ക് നയിച്ചതെന്ന സത്യം വേദനയോടെ തിരിച്ചറിയുന്നു. കൃഷ്ണന്റെ വാക്കുകളിൽ നിന്ന് കർണ്ണൻ ജീവിതകാലം മുഴുവൻ അനുഭവിച്ച നിന്ദയുടെ വേദനയറിയുന്ന ദ്രൗപതി മനസുകൊണ്ട് ക്ഷമാപണം നടത്തുന്നു.
സ്നേഹിക്കപ്പെടുക എന്ന ദിവ്യമായ അനുഭവത്തിൽ കർണ്ണനും താനും ഒരുപോലെ നിർഭാഗ്യരാണെന്ന് കൃഷ്ണ മനസിലാക്കുന്നു. നീണ്ട പതിമൂന്ന് വർഷക്കാലം അഴിഞ്ഞുലഞ്ഞ തലമുടിയുമായി സ്ത്രീത്വം മറന്നു നിദ്രാവിഹീനയായി കഴിഞ്ഞ കൃഷ്ണ താൻ സുഖനിദ്രയാൽ അനുഗ്രഹിക്കപ്പെട്ട തപ്തമായ ആ രാവിനെ കുറിച്ചോർത്ത് ഹിരണ്വതി നദിയുടെ കരയിൽ വൃക്ഷച്ചുവട്ടിൽ ഇരിക്കുന്നിടത്ത് നോവൽ അവസാനിക്കുന്നു.തന്നെ വിടാതെ പിന്തുടരുന്ന പേടിസ്വപ്നത്തിന്റെ ആലസ്യത്തിൽ കണ്ണുകൾ അടയുമ്പോൾ ‘ദ്രൗപതി … ‘എന്ന് യുധിഷ്‌ഠിരൻ വിളിച്ച വിളിയിൽ ഹൃദയങ്ങൾക്കു മാത്രം കേൾക്കാൻ കഴിയുന്ന സ്വരത്തിൽ അവൾ പിറുപിറുത്തു …. യുധിഷ്‌ഠിരാ…. ഇനി ഞാൻ ഉറങ്ങട്ടെ …..
1973 ഏപ്രിലിലാണ് ഇനി ഞാൻ ഉറങ്ങട്ടെ എന്ന പുസ്തകം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് പുസ്തകത്തിന്റെ 24 ാമത്തെ പതിപ്പാണ്. ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. ചരിത്രത്തിൽ വളരെ ഗഹനമായ അറിവുണ്ടായിരുന്ന പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. വേറിട്ടപാതയിലൂടെയാണ് അദ്ദേഹം ചരിത്രത്തെ സമീപിച്ചത്. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്തു. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിലൂടെയാണ് പികെ ബാലകൃഷ്ണൻ പ്രശസ്തിയിലേക്ക് ഉയർന്നത്