രഞ്ജിത്ത് അസഹിഷ്ണുവായ ചലച്ചിത്രസംവിധായകനാണെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആര്‍. തന്റെ കഥയായ ലീലയുടെ സംവിധായകന്‍ രഞ്ജിത്തിന്റെ ചില നിലപാടുകളോട് തനിക്ക് വിയോചിപ്പുണ്ടെന്നും രഞ്ജിത്തിന്റെ സിനിമകളില്‍ ആണത്തപ്രഘോഷണമുണ്ടെങ്കില്‍ അത് വിമര്‍ശിക്കപ്പെടണമെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി. ഡി സി ബുക്‌സ് പ്രസിദ്ധീകരണമായ പച്ചക്കുതിരയുടെ ഏപ്രില്‍ ലക്കത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകനായ ടി എം ഹര്‍ഷനാണ് അഭിമുഖം നടത്തിയത്.
“ലീല” എന്ന സിനിമയല്ല കഥതന്നെയാണ് തനിക്കേറെയിഷ്ടം എന്നു പറഞ്ഞ ഉണ്ണി ആര്‍, ലീല എന്ന സിനിമ മുന്‍വിധിയോടെ കാണേണ്ട ഒന്നല്ലെന്നും പറഞ്ഞു. ലീല എന്ന സിനിമയില്‍ രഞ്ജിത് രാവണപ്രഭുവിനെ ഉണ്ണി ആറിന്റെ കുട്ടിയപ്പനാക്കി അവതരിപ്പിച്ചു എന്ന വിമര്‍ശനമാണ് ആസ്വാദകര്‍ ഉന്നയിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ അതിനുത്തരം പറയേണ്ടത് താനല്ലെന്നും അതിന്റെ സംവിധായകനായ രഞ്ജിത്താണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സിനിമകളെ വിമര്‍ശിച്ചുകൊണ്ട് പത്രത്തില്‍ വന്ന ലേഖനത്തോട് രഞ്ജിത്ത് എങ്ങനെ പ്രതികരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ നൈതികതയുമായി ബന്ധപ്പെടുത്തിയാണ് കാണേണ്ടത്. വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് പലപ്പോഴും നമ്മുടെ വാക്കുകള്‍ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അസഹിഷ്ണുതനിറഞ്ഞ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യരാകുമെന്നും അവര്‍ നമ്മളെ സംസ്‌കാരശൂന്യരെന്ന് വിളിക്കുമെന്നും ഉണ്ണി ആര്‍ ചൂണ്ടിക്കാട്ടി.
സംവിധായകന്‍ രഞ്ജിത്തിനെ മാത്രമല്ല എഴുത്തുകാരന്‍ സക്കറിയയെയും ഉണ്ണി ആര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. “സംഘപരിവാറിനെ വിമര്‍ശിക്കുന്ന സക്കറിയ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷം കൈപ്പറ്റിയതെന്തുകൊണ്ടെന്ന് ” അദ്ദേഹം ചോദിക്കുന്നു. സ്വയം വിമര്‍ശനത്തിന് സക്കറിയ തയ്യാറാകേണ്ടിയിരുന്നുവെന്നും, സക്കറിയയെപ്പോലൊരാള്‍ക്ക് എങ്ങനെയാണ് അത് വാങ്ങാന്‍ കഴിഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നും ഉണ്ണി വ്യക്തമാക്കി. കൂടാതെ മലയാളത്തിലെ ചില എഴുത്തുകാരെങ്കിലും ഫാഷിസ്റ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒറ്റുകാരാണെന്നും ലൗജിഹാദ് പോലുള്ള അടിസ്ഥാനരഹിതമായ മുസ്ലീം വിരുദ്ധപ്രചാരണങ്ങളും മറ്റും അവരുടെ രചനകളില്‍ വരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ക്കുനേരെയും സംഘപരിവാര്‍ ശക്തികള്‍ക്കുനേരെയും ശക്തമായഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് അദ്ദേഹം. ഒരു ചലച്ചിത്രനടിക്കേറ്റ അപമാനത്തെക്കുറിച്ച് ചോദ്യംചെയ്യാനും അത് വലിയ ചര്‍ച്ചയാക്കാനും ഇവിടെ ആളുണ്ടായിരുന്നു. എന്നാല്‍ പൊതുതലത്തില്‍ അറിയപ്പെടാത്ത ഒരാള്‍ക്കുനേരെ ഉണ്ടായ ആക്രമണമാണെങ്കില്‍ എന്തുകൊണ്ട് ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. എലീറ്റായ ഒരാള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഉണ്ടായിക്കൂടാ. മലയാള സിനിമ തിരുത്തേണ്ടതുണ്ട് എന്ന തോന്നലാണ് സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിയ്ക്കുന്ന വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് പ്രഖ്യാപിക്കാന്‍ പൃഥ്വിരാജ് എന്ന നടനെ പ്രേരിപ്പിച്ചതെന്നും ഉണ്ണി ആര്‍ പറഞ്ഞു.
കഥയിലെ ദലിത്- മുസ്ലീം രാഷ്ട്രീയം, സിനിമയിലെ രാഷ്ട്രീയം, ദലിത് സ്വത്വവാദം, തുടങ്ങി സമകാലിക സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചുമുള്ള നിലപാട് പ്രഖ്യാപിക്കുകയാണ് ഉണ്ണി ആര്‍.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഈ ലക്കം പച്ചക്കുതിര കാണുക. ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ പച്ചക്കുതിര ലഭ്യമാണ്.