കേരളത്തിലെ സൂമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശീക തലത്തിലും നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.
നവോദ്ധാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്ര ഭൂമികയിൽ ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷെ മരിച്ചില്ല. ജാതിക്ക് മരണമില്ല. പുരോഗമന ശക്തികളുടെ ഉയിർപ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങി കിടന്നു. വിമോചനനസമരം അതിനെ ഉണർത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങൾക്ക് മൃതസഞ്ജീവനിയാകാൻ കഴിഞ്ഞു എന്നതാന് വിമോചന സമരത്തിന്റെ ഫലശ്രുതി.
ആദർശ രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീർത്ത മുദ്രകൾ കേരളീയ ജീവിത വ്യവസ്ഥയിൽ ഇന്നും മായാതെ കിടക്കുന്നു. സമരത്തിന്റെ കാണാപ്പുറങ്ങളിലേക്ക് , ആന്തര തലങ്ങളിലേക്ക് , ഉൾക്കാഴ്ചയോടെ നടത്തുന്ന അന്വേഷണമാണ് എൻ എം പിയേഴ്‌സൺ രചിച്ച പൂണൂലും കൊന്തയും എന്ന കൃതി.
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരളം 60 പുസ്തകപരമ്പരയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു പുസ്തകമാണ് പൂണൂലും കൊന്തയും. കേരളം ഷഷ്‌ഠിപൂർത്തി ആഘോഷിക്കുമ്പോൾ അതിന്റെ ജീവിത വ്യവസ്ഥയിൽ വിമോചന സമരം തീർത്ത മുദ്രകൾ മായാതെ നിൽക്കുകയാണ്.നിരവധി പത്ര റിപ്പോർട്ടിലൂടെയും പുസ്തകങ്ങളിലൂടെയും മാഗസീനുകളിലൂടെയും ശേഖരിച്ച് തയ്യാറാക്കിയ ഒരു കുറിപ്പാണ് ഈ പുസ്തകം.
പ്രമുഖ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്ന സഖാവ് എൻ കെ മാധവന്റെയും ‘അമ്മ നാരായണിയുടെയും മകനാണ് എൻ എം പിയേഴ്‌സൺ. തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും , ജേർണലിസത്തിൽ പി ജി ഡിപ്ലോമയും നേടിയ പിയേഴ്‌സൺ ഇപ്പോൾ പറവൂർ ലക്ഷ്മി കോളേജിൽ അധ്യാപകനാണ്.