എന്നുമിവിടെ വരാനെനിക്കാവില്ല
യെങ്കിലുമിത്താഴ്വരതൻ സ്മൃതിയുമായ്
യാത്രയാവുന്നു ഞാൻ ! പോയ് വരട്ടെ, ഭൂത
ധാത്രിതൻ , പൊന്മകളേ വിടനൽകുക.
ലോകത്തിന്റെ ഏതു ഭാഗത്തു വീഴുന്ന കണ്ണീരിന്റെയും ചൂട് ആ നെഞ്ച് അറിയുന്നുണ്ട്.ആ ചൂട് കവിതയിലേക്കു പകർന്നുവെക്കുന്നുമുണ്ട്.ആ നിലയ്ക്കുള്ള ഒരു സർവ്വഭൂതഹൃദയത്വം ഒ എൻ വി കവിതയുടെ അടയാളഭാവമായി തെളിഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ ഒ എൻ വി കവിത മലയാളത്തിന്റേതു മാത്രമല്ല, ലോകത്തെ ഏതു ഭാഷയിലും എഴുതപ്പെടുന്ന വിശ്വകാവ്യഹൃദയത്തിന്റേതു കൂടിയാണ് എന്നു വരുന്നു.
ഒഎൻവി കവിതകൾക്ക്പ്രഭാ വർമ്മയുടെ വിശേഷണമാണിത്.
സൂര്യന്റെ മരണം, രാമായണമുത്തശ്ശി, വ്യാകുലമാതാവ്, വില്‍ക്കാനരുതാത്ത മണ്ണ്, രണ്ട് ഹംസങ്ങള്‍, ആഷാഢത്തിലെ സന്ധ്യ, എന്റെയാഗ്‌നേയദിനങ്ങള്‍ തുടങ്ങി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കാലം മുതല്‍ മലയാളികള്‍ സ്‌നേഹിക്കുകയും ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്ത കവിതകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയിയുടെ ഭാഗമായി പുറത്തിറങ്ങിയിരിക്കുന്ന പുസ്തകമാണ് സൂര്യന്റെ മരണം.
പതിന്നാലാംവയസ്സു മുതൽ ഒ.എന്‍.വി. കുറുപ്പ് കവിതകള്‍ നമുക്കു തന്നുകൊണ്ടിരിക്കുന്നു. കവിതയ്ക്കു വേണ്ടി മാത്രമുള്ള തപസ്യ. അതിന്നായുള്ള അക്ഷരയജ്ഞമാണ്എഴുപതുവര്‍ഷത്തിലേറെ നീണ്ട ആ കാവ്യജീവിതം. . മലയാളത്തിനു മാറ്റിവെയ്ക്കാന്‍ വയ്യാത്ത നിത്യമായ ജന്മ സാഫല്യമാണ് ഒ.എന്‍.വി. ഒ.എന്‍.വി ജീവിതം കൊണ്ട് വിശ്വാസമർപ്പിച്ച ആ അക്ഷരമന്ത്രത്തിന്റെ ഏറ്റവും മികച്ച കവിതകളുടെ സമാഹാരമാണ് സൂര്യന്റെ മരണം.
ഇവിടെ നിൻ വഴി-
യവസാനിക്കുന്നു
ഇനി നിൻ യാത്രയു-
മിവിടെ തീരുന്നു
ഇതെന്തു ധിക്കാരം മരണമേ ,നീയെൻ
എതിരെയിങ്ങനെ എഴുതിക്കാട്ടുവാൻ
ഇരമൃഗംപോൽ ഞാൻ തളർന്നു പോമെന്നോ ?
അരൂപിയാം നിനക്കധീനനാമെന്നോ ?
അഹങ്കരിക്കായ്ക മരണമേ,
മാനുഷ്യകം അതിന്റെ സമസ്ത സൗവർണ്ണദീപ്തിയോടെയും പുലർന്നു വരുന്നതിന്റെ പ്രത്യാശാകിരണങ്ങൾ പ്രസരിപ്പിച്ച ആദ്യഘട്ടത്തിൽ നിന്നും സ്വന്തം സംസ്കാരത്തിൽ ഊന്നിക്കൊണ്ടുള്ള നിഷ്കർഷ അധിനിവേശത്തിനെതിരായ ഒരു ജനതയുടെ പ്രതിരോധത്തിന്റെ സാംസ്കാരിക ദുർഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്നവയായി. അതാണ് ഒഎൻ വി കവിതയുടെ രാഷ്ട്രീയം. സൂര്യന്റെ മരണം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.